ന്യൂഡല്‍ഹി| ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്‌ തത്സമയ ദേശീയ നിരീക്ഷണവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൊവിഡ് വ്യാപന സ്ഥിതി അവലോകനം ചെയ്യുന്നതിനായി ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധി തടയുന്നതിനായി അധികാരികള്‍ നടത്തിയ ഏകോപിത ശ്രമങ്ങളെ പ്രശംസിച്ച മോദി യു പി, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സമാനമായ നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍,എന്‍ ഐ ടി ഐ ആയോഗിലെ അംഗങ്ങള്‍, കാബിനറ്റ് സെക്രട്ടറി തുടങ്ങിയവര്‍ പരിപാടിയല്‍ പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിക്കുമ്ബോള്‍ പൊതു ഇടങ്ങളില്‍ ജനങ്ങള്‍ വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്ക് അവബോധ ക്യാമ്ബയിനുകള്‍ നല്‍കണമെന്നും ഇക്കാര്യത്തില്‍ ഒരു അലംഭാവത്തിനും ഇടം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.