ന്യുജഴ്‌സി : ജൂലൈ 7 ന് ന്യുജഴ്‌സി സംസ്ഥാനത്തു നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി സെക്കന്റ് ഡിസ്ട്രിക്ടില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുവാന്‍ ഏമി കെന്നഡി അര്‍ഹത നേടി.

ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബ്രിജി!ഡ് കലഹന്‍ ഹാരിസനെയാണ് വന്‍ മാര്‍ജിനില്‍ ഏമി പരാജയപ്പെടുത്തിയത്. ഏമിക്ക് പോള്‍ ചെയ്ത ഡമോക്രാറ്റിക് വോട്ടുകളില്‍ 18568 (59.3%) ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി ബ്രിജിഡിന് 7983 (25.5%) വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്നാമത്തെ സ്ഥാനാര്‍ഥി വില്‍ കുന്നിംഗ്ഹാം 3649 (11.6%) വോട്ടുകളാണ് നേടിയത്. 2018ല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ഇതേ !!ഡിസ്ട്രിക്ടില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് വിജയിച്ച വാന്‍ഡ്രു പ്രസിഡന്റ് ഇംപീച്ച്‌മെന്റിനെതിരെ വോട്ടു ചെയ്തു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് കൂറു പ്രഖ്യാപിച്ചിരുന്നു.

റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ റോബര്‍ട്ട് പാറ്റേഴ്‌സനെ പരാജയപ്പെടുത്തി നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഏമി കെന്നഡിയെ നേരിടുന്നതിന് വാന്‍ഡ്രു അര്‍ഹത നേടി. ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഈ സീറ്റില്‍ ഏമി കെന്നഡി ജയിക്കുമോ അതോ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും കൂറുമാറി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വാന്‍ഡ്രു വിജയിക്കുമോ എന്നറിയണമെങ്കില്‍ നവംബര്‍ വരെ കാത്തിരിക്കണം.

മുന്‍ ചരിത്ര അധ്യാപികയും മെന്റല്‍ ഹെല്‍ത്ത് അഡ്വക്കേറ്റും മുന്‍ കോണ്‍ഗ്രസ് അംഗം പാട്രിക് ജെ. കെന്നഡിയുടെ (മുന്‍ സെനറ്റര്‍ എഡ്വേര്‍ഡ് എം കെന്നഡിയുടെ മകന്‍) ഭാര്യയുമായ ഏമി കെന്നഡിക്ക് ന്യുജഴ്‌സി ഗവര്‍ണര്‍ ഫിലിപ്പ് ഡിമര്‍ഫി ശക്തമായ പിന്തുണ നല്‍കുമ്ബോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ വാന്‍ഡ്രുവിനെ പിന്തുണയ്ക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ്. കാലുമാറി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ എത്തിയ വാന്‍ഡ്രു വിജയിക്കണമെങ്കില്‍ ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വരും.