മദീന : കൊറോണ രോഗികളുടെ ചികിത്സക്ക് മദീനയില്‍ പുതുതായി ആരംഭിച്ച ഫീല്‍ഡ് ആശുപത്രിക്ക് രോഗം ബാധിച്ച്‌ മരിച്ച നഴ്സിന്‍റെ പേര് നല്‍കി. കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച്‌ മരിച്ച സൗദി നഴ്സ് നജൂദ് അല്‍ഖൈബരിയുടെ പേരാണ് ആശുപത്രിക്ക് നല്‍കിയത്. നജൂദ് മെഡിക്കല്‍ സെന്‍റര്‍ എന്നാവും ആശുപത്രി ഇനി അറിയപ്പെടുക.

18 വര്‍ഷത്തിലേറെയായി മദീനയിലെ ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിച്ച നജൂദ് അല്‍ഖൈബരിക്ക് കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടെയാണ് രോഗം പിടിപെട്ടത്. ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. നജൂദ് അല്‍ഖൈബരിയുടെ ജീവത്യാഗം വിലമതിച്ചും മറ്റ് ആരോഗ്യപ്രവര്‍ത്തകരെ അഭിന്ദിച്ചുമാണ് ആശുപത്രിക്ക് നഴ്സിന്‍റെ പേര് നല്‍കിയതെന്ന് മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

59 ദിവസം കൊണ്ടാണ് എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രി നിര്‍മ്മിച്ചത്. 100 കിടക്കകളാണിവിടെ ഉള്ളത്. ഇതില്‍ 20 എണ്ണം ഗുരുതരാവസ്ഥയിലുള്ള രോഗികളെ കിടത്തി ചികിത്സിക്കാനുള്ള തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.