തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബുധനാഴ്ചയാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും യുഎഇ കോണ്‍സുലേറ്റിന്‍റെ നിര്‍ദേശപ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് സ്വപ്നയുടെ വാദം.

സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാന്‍ വൈകുന്നതെന്തെന്ന് അന്വേഷിക്കാന്‍ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നാണ് സ്വപ്ന പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച്‌ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ്, കുരുക്ക് മുറുകുന്നത് തിരിച്ചറിഞ്ഞാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റീസ് അശോക് മേനോന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും കേസ് പരിഗണിക്കുക. നൂറ്റിയെട്ടാമത്തെ കേസ് ആയാണ് സ്വപ്നയുടെ ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ വി.രാംകുമാറും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാറുമായിരിക്കും കസ്റ്റംസിനായി ഹാജരാവുക.

കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റാന്‍ഡിങ് കോണ്‍സലിനു പകരം മുതിര്‍ന്ന അഭിഭാഷകനും എഎസ്ജിയും കസ്റ്റംസിനായി ഹാജരാകുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക. സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കും. സ്വര്‍ണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധം സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ നിന്ന് തന്നെ വ്യക്തമാണെന്നാണ് കസ്റ്റംസിന്‍റെ നിലപാട്. കസ്റ്റഡിയിലുള്ള സരിതിനെയും സ്വപ്നയെയും ഒരുമിച്ച്‌ ചോദ്യം ചെയ്താല്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്‍റെ കണക്കുകൂട്ടല്‍.

കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്വര്‍ണക്കടത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.