തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ്. കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ,എന്തുകൊണ്ടാണ് കാര്‍ഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഇതില്‍ തനിക്ക് വേറൊന്നും അറിയില്ല. തന്‍റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാര്‍ഗോ അയച്ചതെന്നും ആര്‍ക്കാണ് അയച്ചതെന്നുമാണ് ആദ്യം അന്വേഷിക്കേണ്ടത് എന്ന് സ്വപ്നയുടെ ശബ്ദരേഖയില്‍ പറയുന്നു.
കോണ്‍സുലേറ്റില്‍ ജോലി ചെയ്തപ്പോഴൊക്കെ തന്‍റെ തൊഴിലില്‍ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം തൊഴിലിന്‍റെ ഭാഗമായിട്ടാണ്.

താനിപ്പോള്‍ മാറി നില്‍ക്കുന്നത് ഭയം കൊണ്ടാണ്. അതല്ലാതെ തെറ്റ് ചെയ്തിട്ടല്ല. എന്താണ് തന്‍റെ റോള്‍ എന്ന് എല്ലാവരും അറിയണം. ഇതില്‍ ബാധിക്കപ്പെടുക തന്‍റെ കുടുംബം മാത്രമാണ് എന്നും സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദരേഖയില്‍ പറയുന്നു.