തൃശൂര്‍; പ്രസവവിവരം മറച്ചുവെച്ച്‌ രക്തസ്രാവത്തിന് ചികിത്സ തേടിയ യുവതിയുടെ വീട്ടില്‍ നിന്ന് നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ മുള്ളൂര്‍ക്കരയിലാണ് സംഭവം. അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് അവിവാഹിതയായ യുവതി ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ വീട്ടില്‍ പ്രസവിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നവജാതശിശുവിന്‍റെ മൃതദേഹം ബാ​ഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

ചാലക്കുടിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതി ലോക് ഡൗണിനെ തുടര്‍ന്ന് നാല് മാസത്തോളമായി മുള്ളൂര്‍ക്കരയിലെ വീട്ടിലുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നില ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച വിവരം പുറത്തുവരുന്നത്.

യുവതിയുടെയും വീട്ടുകാരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം ബാഗില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തി. അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയിലാണ് പ്രസവിച്ചത്.

യുവതിക്കെതിരെ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവജാത ശിശുവിന്‍റെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവൂ. പ്രസവത്തിനിടെയാകാം മരണം എന്നാണ് സംശയിക്കുന്നത്. പ്രസവം മറച്ചുവെക്കുകയും, മരണം പുറത്തിറയിക്കാതെ മൃതദേഹം ഒളിപ്പിച്ചു വെച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.