ഡാളസ്: ടെക്സസ് സംസ്ഥാനത്തെ കോളജുകളില്‍ ഏറ്റവും കൂടുതല്‍ ഇന്‍റര്‍ നാഷണല്‍ വിദ്യാര്‍ഥികളുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ഡാളസ്) ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്സ്മെന്‍റ് നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നു.

കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഫാള്‍ സീസണില്‍ ഓണ്‍ലൈനില്‍ മാത്രം കോളജ് കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്‍റര്‍നാഷണല്‍ വിദ്യാര്‍ഥികളെ ഫെഡറല്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്കനുസൃതമായി അമേരിക്കയില്‍ തുടരാന്‍ അനുവദിക്കുന്നതല്ലായെന്ന് പ്രസിഡന്‍റ് റിച്ചാര്‍ഡ് ബെന്‍സണ്‍ പറഞ്ഞു. എന്നാല്‍ വിദേശ വിദ്യാര്‍ഥികളെ സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

നൂറു രാജ്യങ്ങളില്‍ നിന്നുള്ള 5000 ത്തിലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.രണ്ട് നിര്‍ദേശങ്ങളാണ് യൂണിവേഴ്സിറ്റി വിദേശ വിദ്യാര്‍ഥികളുടെ മുമ്ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കോളജില്‍ നടക്കുന്ന ചില ക്ലാസുകളിലെങ്കിലും നേരിട്ട് ഹാജരാകുക. ഓണ്‍ലൈനിലാണ് എല്ലാം ക്ലാസുകളും എടുക്കുന്നതെങ്കില്‍ രാജ്യം വിടുക. ഫാള്‍ സെമസ്റ്ററില്‍ എഫ് വണ്‍ വീസയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരണമെങ്കില്‍ ക്ലാസില്‍ ഹാജരാകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും യൂണിവേഴ്സിറ്റി ചെയ്തു കൊടുക്കുമെന്ന് ജൂലൈ 7 നു പ്രസിഡന്‍റ് യൂണിവേഴ്സിറ്റി വെബ് സൈറ്റില്‍ ഫെയര്‍ ചെയ്ത സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

ഐസിഇയുടെ പുതിയ തീരുമാനം വിദേശ വിദ്യാര്‍ഥികളായി ഇവിടെ എത്തിയിരിക്കുന്ന വിദ്യാര്‍ഥികളെ സാരമായി ബാധിക്കുമെന്നറിയാമെങ്കിലും നിയമങ്ങള്‍ നടപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും പ്രസിഡന്‍റ് പറഞ്ഞു.