ചെന്നൈ: തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വൈദ്യുതി മന്ത്രി പി തങ്കമണിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ മന്ത്രി പങ്കെടുത്തിരുന്നു.

നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകനും അണ്ണാഡിഎംകെയുടെ ഒരു എംഎല്‍എയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി കൊവിഡ് ബാധിച്ച്‌ മരിച്ചതും തമിഴ്നാട്ടിലാണ്. കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ഡിഎംകെ എംഎല്‍എ ജെ അന്‍പഴകനാണ് മരണത്തിന് കീഴടങ്ങിയത്. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.

അതേസമയം ചെന്നൈയില്‍ സ്ഥിതിഗതികള്‍ ക്രമേണ നിയന്ത്രണ വിധേയമാകുന്നുണ്ടെങ്കിലും തെക്കന്‍ തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. തമിഴ്നാട്ടില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 3616 കേസുകളാണ്. 65 പേര്‍ ഇത് വരെ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

വിരുദനഗറില്‍ ഇന്നലെ 253 പുതിയ കേസുകള്‍ കണ്ടെത്തി, തിരുനല്‍വേലിയില്‍ 183 പേര്‍ക്കും, തൂത്തുക്കുടിയില്‍ 144 പേര്‍ക്കും, കന്യാകുമാരിയില്‍ 119 പേര്‍ക്കും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു. മധുരയും, ചെന്നൈയുമായി താരതമ്യം ചെയ്യുമ്ബോള്‍ ചികിത്സാ സൗകര്യങ്ങള്‍ കുറവായ ജില്ലകളില്‍ രോഗം വ്യാപിക്കുന്നത് ആശങ്കയുയര്‍ത്തുകയാണ്.