തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധന അവസാനിച്ചു. ആറ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ പെന്‍ഡ്രൈവടക്കമുള്ള രേഖകള്‍ കസ്റ്റംസ് സംഘം പിടിച്ചെടുത്തു. സ്വപ്‌നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. ലാപ്‌ടോപ്, പെന്‍ഡ്രൈവ്, ബാങ്ക് പാസ് ബുക്ക്, ഹാര്‍ഡ് ഡിസ്‌ക്, ചില ഫയലുകള്‍ എന്നിവയാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ഇതെല്ലാം പ്രത്യേകം സീല്‍ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

സ്വപ്‌നയുടെ സഹോദരന്റെ സാന്നിധ്യത്തിലായിരുന്നു കസ്റ്റംസ് പരിശോധന. ഫ്‌ളാറ്റിലെ സന്ദര്‍ശക പട്ടികയും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കെയര്‍ ടേക്കറുടെ മൊഴിയും രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. കഴിഞ്ഞ ദിവസവും കസ്റ്റംസ് ഇവിടെ പരിശോശന നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ സരിത്തുള്‍പ്പെട്ട എട്ട് ഇടപാടുകളെക്കുറിച്ച്‌ കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.