വാഷിങ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പോംപിയോയുടെ പ്രതികരണം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിന് മുന്‍പ് ഇക്കാര്യം പറയാന്‍ കഴിയില്ല. എന്നിരുന്നാലും അത്തരമൊരു ആലോചന നടക്കുന്നുണ്ട്, എന്നായിരുന്നു ഒരു അഭിമുഖത്തില്‍ മൈക്ക് പോംപിയോ പറഞ്ഞതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ യുഎസ് അധികൃതർ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സ്വകാര്യത സംരക്ഷണം, രാജ്യ സുരക്ഷ എന്നിവയുടെ പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ അമേരിക്കയും രം​ഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ അമേരിക്ക വിമർശനങ്ങൾ ഉയർത്തുന്നതിന്റെ സാഹചര്യത്തിലാണ് ആപ്പുകൾക്കെതിരേ നടപടിയിലേക്ക് നീങ്ങുമെന്ന് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞിരിക്കുന്നത്.