• അജു വാരിക്കാട്

അറ്റ്ലാൻറ്റാ: ഗവർണർ ബ്രയാൻ കെമ്പ് തിങ്കളാഴ്ച അറ്റ്ലാൻറ്റാ ജോർജിയയിൽ വർധിച്ചു വരുന്ന അക്രമ സംഭവങ്ങളുടെയും കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന വെടിവെപ്പുകളുടെയും പശ്ചാത്തലത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആയിരത്തോളം നാഷണൽ ഗാർഡിനെ വിന്യസിക്കുകയും ചെയ്തു. ജൂലൈ ഫോർത്ത് വാരാന്ത്യത്തിൽ നടന്ന വെടിവയ്പിൽ 5 പേർ മരിക്കയും 30 ലധികം ആളുകൾക്ക് പരിക്കേറ്റതായും ഗവർണറുടെ പ്രസ്താവനയിൽ പറയുന്നു.

അഞ്ച് മരണങ്ങളിൽ ഒന്ന് 8 വയസുള്ള പെൺകുട്ടിയാണ്. അമ്മയോടൊപ്പം കാറിൽ കയറുന്നതിനിടെയാണ് വെടിയേറ്റത് എന്ന് പോലീസ് പറഞ്ഞു.

“കഴിഞ്ഞ ഏതാനും ആഴ്ചകളായി 75 ലധികം വെടിവയ്പുകൾ ഇവിടെ നടന്നിട്ടുണ്ട്,” മേയർ കെയ്‌ഷ ലാൻസ് ബോട്ടംസ് ഞായറാഴ്ച പറഞ്ഞു. മെയ് അവസാനം ജോർജ്ജ് ഫ്ലോയ്ഡിന്റെ മരണശേഷം അറ്റ്ലാൻറ്റാ നഗരത്തിൽ പ്രതിഷേധം വളരെ അധികം ഉയർന്നിരുന്നു, അവയിൽ പലതിലും കൊള്ളയും നശീകരണവുമായി നഗരത്തെ ഭീതിയിലാഴ്ത്തിയിരുന്നു.

“സമാധാനപരമായ പ്രതിഷേധം നടത്തേണ്ടവർ, അപകടകരവും വിനാശകരവുമായ അജണ്ടയുമായി പ്രതിഷേധത്തെ ഹൈജാക്ക് ചെയ്തു. ഇപ്പോൾ നിരപരാധികളായ ജോർജിയക്കാരെ ലക്ഷ്യമിടുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നു,”. “ഈ അധാർമ്മികത അവസാനിപ്പിച്ച് നമ്മുടെ സംസ്ഥാനത്തു ക്രമസമാധാന പുനസ്ഥാപിക്കണം.” കെമ്പ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ജൂലൈ 4 വാരാന്ത്യത്തിൽ യുഎസിലുടനീളമുള്ള വെടിവെയ്പ്പിലും  ആക്രമണങ്ങളിലും ഇരയായവരിൽ നിരവധി കുട്ടികൾ ഉൾപ്പെടുന്നതു ആശങ്ക ഉയർത്തുന്നു.

ചിക്കാഗോയിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരുന്ന ഒരു  7 വയസ്സുകാരിയും, ചിക്കാഗോയിൽ മറ്റൊരിടത്തു ഒരു 14 വയസുകാരൻ, അറ്റ്ലാൻറ്റായിൽ അമ്മയോടൊപ്പം യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു 8 വയസുകാരി. വാഷിംഗ്ടൺ ഡിസിയിൽ 11 വയസുള്ള ആൺകുട്ടിയും ജൂലൈ 4 വാരാന്ത്യത്തിൽ നടന്ന അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു.