ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത് .
സംഘര്‍ഷമുണ്ടായ പ്രദേശത്തു സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ ഇരുപക്ഷവും സ്വീകരിക്കണം . ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇരുവരും വീഡിയോ കോള്‍ വഴി നടത്തിയ ചര്‍ച്ചയില്‍ സമ്മതിച്ചു . യഥാര്‍ഥ നിയന്ത്രണരേഖ മാനിക്കുമെന്നും ഏകപക്ഷീയമായ അതിര്‍ത്തി ലംഘനങ്ങള്‍ ഇനിയുണ്ടാകില്ലെന്നും ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു .
അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്ന മൂന്നു പട്രോളിംഗ് പോയിന്റുകളില്‍നിന്ന് ഇരുവിഭാഗത്തെയും സൈനികര്‍ ഒന്നര കിലോമീറ്റര്‍ വീതം ഇന്നലെ പിന്മാറി . ഗല്‍വാന്‍ താഴ്വരയിലെ പോയിന്റ് 14, പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് പ്രദേശത്തെ പോയിന്റ് 17- എ എന്നിവിടങ്ങളില്‍ നിന്നാണ് സൈന്യം പിന്മാറിയത് . ഈ മേഖലകളില്‍ ഇപ്പോള്‍ ഇരു സേനകള്‍ക്കിടയില്‍ മൂന്നു കിലോമീറ്റര്‍ അകലമുണ്ട് . ജൂണ്‍ 15 ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പട്രോള്‍ പോയിന്റ് 14ലെ താത്കാലിക കൂടാരങ്ങളും ചൈന നീക്കംചെയ്തു . ചൈനയുടെ പിന്മാറ്റത്തിന്റെ ആദ്യപടി മാത്രമാണിത് . ഇത് യഥാര്‍ഥ പിന്മാറ്റമാണോ എന്ന് കാത്തിരുന്നു കാണേണ്ടതുണ്ടെന്നാണ് കരസേനാ വൃത്തങ്ങള്‍ പറയുന്നത് .
കടുത്ത വേനലില്‍ മഞ്ഞുരുകുന്നതുമൂലം ഗാല്‍വാന്‍ നദിയില്‍ വെള്ളപ്പൊക്കമുണ്ടായി കരകവിഞ്ഞൊഴുകുന്നതിനാല്‍ അവിടെ നിലയുറപ്പിക്കാനാവാത്തതിനാലാണു ചൈന പിന്മാറ്റത്തിന് ഒരുങ്ങിയതെന്നും വാദമുണ്ട് . പാംഗോംഗ് മേഖലയിലെ കൈയേറ്റവും ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അതേപടി നിലനില്‍ക്കുകയുമാണ് .
മേയില്‍ നടന്ന സംഘര്‍ഷത്തിനുശേഷം ഇന്ത്യന്‍ സൈന്യത്തിന് പട്രോളിംഗ് നിഷേധിച്ച പാംഗോംഗ് തടാക മേഖലയില്‍ ചൈന നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് പ്ലാനറ്റ് ലാബ്സിന്റെ ഉപഗ്രഹചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്.