ചെന്നൈ : തമിഴ് സിനിമ താരം വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടില്‍ ബോംബ് വെച്ചതായി പൊലീസ് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം. തുടര്‍ന്ന് അര്‍ധരാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. സംഭവത്തില്‍ വിളിച്ച മൊബൈല്‍ നമ്ബര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ വില്ലുപുരം ജില്ലയില്‍നിന്നു മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പിടികൂടി.

21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോണ്‍ വിളികള്‍ നടത്തിയിട്ടുണ്ടെന്നു മരക്കാനം ഇന്‍സ്പെക്ടര്‍ പറഞ്ഞു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരെ ഇയാള്‍ വിളിച്ചിട്ടുണ്ട്. 100ല്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷം ഫോണ്‍ വയ്ക്കും. കുറ്റം സ്വയം ചെയ്തതായി യുവാവ് സമ്മതിച്ചു.

സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നത്. സംഭവത്തില്‍ യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചതായും ഇന്‍സ്പെക്ടര്‍ പറഞ്ഞു. ജൂണ്‍ ആദ്യം നടന്‍ രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ വസതിക്കും സമാനമായ ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.