തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ പകര്‍ച്ചവ്യാധി നിയന്ത്രണനിയമത്തിന്‍ കീഴില്‍ കൊണ്ടുവന്ന് പുതിയ ഭേദഗതി. കോവിഡ് രോഗബാധയുടെ ആദ്യഘട്ടത്തില്‍ തന്നെ പകര്‍ച്ചവ്യാധി നിയമം പാസാക്കിയെങ്കിലും കോവിഡ് നിയന്ത്രിക്കാനുള്ള നടപടികള്‍ നിയമത്തിന് കീഴില്‍ കൊണ്ടുവന്നിരുന്നില്ല. കോവിഡ് പല സ്ഥലങ്ങിലും സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നടപടികള്‍ക്ക് നിയമപ്രാബല്യം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ഇപ്രകാരമാണ്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കുന്നതും ആറടി ശാരീരിക അകലം പാലിക്കുന്നതും നിര്‍ബന്ധം. വാഹനങ്ങള്‍ക്കകത്തും മാസ്ക് വേണം. വിവാഹത്തിന് 50 പേരും മരണാനന്ത ചടങ്ങുകള്‍ക്ക് 20 പേരുമേ പരമാവധി പാടുള്ളൂ. പൊതുപരിപാടികളില്‍ പത്തു പേരിലധികം പേര്‍ പങ്കെടുക്കരുത്. അത് അനുമതിയോടെ മാത്രമേ നടത്താവൂ. കടയുടെ വലുപ്പമനുസരിച്ച്  പരമാവധി 20 പേരെ വരെ കടയില്‍ നിര്‍ത്താം. പൊതുനിരത്തുകളില്‍ തുപ്പാന്‍ പാടില്ല.കേരളത്തിന് പുറത്തു നിന്നു വരുന്നവര്‍ ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിക്കും. മറ്റൊരു ഉത്തരവ് ഉത്തരവ് വരുന്നതുവരെയോ ഒരു വര്‍ഷത്തേക്കാ ആണ് ഈ ഉത്തരവ് നിലനില്‍ക്കുക.