ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ആകാശ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ വ്യോമസേന. പോര്‍വിമാനങ്ങളായ സുഖോയ്-30 എംകെഐ, മിഗ്-29 വിമാനങ്ങളാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം നടത്തുന്നത്.

അമേരിക്കന്‍ നിര്‍മ്മിത ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളായ സി-17, സി-130ജെ എന്നിവയും റഷ്യന്‍ നിര്‍മ്മിത ഇല്യൂഷിന്‍-76ഉം അന്റോനോവ്-32ഉം ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ അപ്പാഷെയാണ് ഇന്ത്യന്‍ വ്യോമസേന സജ്ജമാക്കിയിട്ടുള്ളത്. ഇതിനു പുറമെ ചിനൂക്കും വിന്യസിച്ചിട്ടുണ്ട്.

ചൈനയുടെ ഏത് തരം പ്രകോപനത്തേയും നേരിടാന്‍ സേന സജ്ജമാണെന്ന് വ്യോമസേന കമാന്‍ഡര്‍മാര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ വ്യോമനിരീക്ഷണം വളരെ പ്രധാനമാണ്. പ്രതിരോധത്തിനും ആക്രമണത്തിനും ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.