കോഴിക്കോട്: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കോഴിക്കോട് വലിയങ്ങാടിയിലെ കച്ചവടക്കാരനായ കൊളത്തറ സ്വദേശിയുമായി ബന്ധപ്പെട്ട നൂറോളം പേരെ നീരീക്ഷണത്തിലാക്കി. 21 പേരാണ് ഇയാളുമായി പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ നിലവില്‍ ഉള്ളത്. 72 പേര്‍ രണ്ടാംഘട്ട സമ്ബര്‍ക്ക പട്ടികയിലുമാണ്. എന്നാല്‍ ഇതില്‍ ആറ് പേര്‍ മാത്രമാണ് വലിയങ്ങാടിയില്‍ നിന്നുള്ളവരെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പറയുന്നു.

നിരീക്ഷണത്തിലുള്ള മറ്റാര്‍ക്കും കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഇയാളുടെ പിതാവിന് ചെറിയ പനിയുള്ളതിനാല്‍ ജാഗ്രതയിലാണ്. വ്യാപാരിക്ക് കൊറോണ സ്ഥിരീകരിച്ച ഉടനെ തന്നെ കട അടപ്പിച്ചെങ്കിലും എവിടെനിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമല്ലാത്തതിനാല്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നഗരത്തില്‍ തന്നെ ഏറ്റവും കച്ചവടം നടക്കുന്നതും ആളുകള്‍ എത്തുന്നതുമായ സ്ഥലങ്ങളില്‍ ഒന്നാണ് വലിയങ്ങാടി. അതുകൊണ്ടു തന്നെ രോഗം പടരാനുള്ള സാധ്യതയും ഏറെയാണ്.

കോര്‍പ്പറേഷന്‍ പരിധിയിലെ വെള്ളയില്‍ കുന്നുമ്മലില്‍ ആത്മഹത്യ ചെയ്തയാള്‍ക്ക്‌ കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം നഗരത്തില്‍ വര്‍ധിക്കുകയാണ്. ഇയാളുമായി സമ്ബര്‍ക്കത്തില്‍ പെട്ട പോലീസുകാരും ആരോഗ്യ പ്രവര്‍ത്തകരുമടക്കം നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുമുണ്ട്.