കൊച്ചി: യുവ നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും പൊലീസ് പിടിയില്‍. പാലക്കാട് പെണ്‍കുട്ടികളെ സ്വര്‍ണ കടത്തിനായി തടഞ്ഞുവച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളായ ഹാരീസ്, അബൂബക്കര്‍, ശരത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും.

അതേസമയം, ഷംന കാസിം കേസില്‍ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കാര്യങ്ങള്‍ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഇവര്‍ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ജൂണ്‍ 29ന് മുഖ്യ പ്രതിയടക്കം പിടിയിലായി. ഷംനാ കാസിമിനൊപ്പം സ്റ്റേജ് ഷോകളില്‍ പങ്കെടുത്ത താരങ്ങളുടെയുള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. താരങ്ങളെ വച്ച്‌ സ്വര്‍ണ തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇതെന്നും, ഷംനയുടേയും മിയയുടേയും നമ്ബര്‍ ചോദിച്ച്‌ തന്നെ സമീപിച്ചിട്ടുണ്ടെന്നും ധര്‍മജന്‍ വെളിപ്പെടുത്തി.

തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ഷംനയെ തട്ടിപ്പിനിരയാക്കാന്‍ ടിക്ക് ടോക്ക് താരത്തിന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്നും നിര്‍മാതാവെന്ന പേരില്‍ ഷംനയുടെ വീട്ടിലെത്തിയത് സൗണ്ട് ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കോട്ടയം സ്വദേശി രാജുവാണെന്നും പൊലീസ് കണ്ടെത്തി.