ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് ഇവര്‍. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. ചെറുതന സ്വദേശിനികളായ 46 വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54 വയസുകാരന്‍, രണ്ടു യുവാക്കള്‍, രണ്ടു യുവതികള്‍, മൂന്നു പെണ്‍കുട്ടികള്‍ ഒരു ആണ്‍കുട്ടി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍. ഇവരുള്‍പ്പെടെ ആലപ്പുഴയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 21 പേരില്‍ 12 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ഇന്നാണ്. 27 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു. മലപ്പുറത്ത് എടപ്പാള്‍ ആശുപത്രിയിലെ ജീവനക്കാരിക്കും ശുകപുരം ആശുപത്രിയില്‍ ചികിത്സ തേടിയ ഒരു വയസുകാരനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും വെള്ളിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുരുവായൂരില്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റിലും സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. ആറ് സിഐഎസ്‌എഫ് ജവാന്മാര്‍ക്കും ഒരു എയര്‍ ക്രൂവിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്‌.