തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെയും സമ്ബര്‍ക്ക രോഗികളുടെയും എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗം കണ്ടെത്തി വ്യാപനം തടയാന്‍ ആന്റിജന്‍ പരിശോധന തുടങ്ങുന്നു. ഇതിനായിട്ടുള്ള മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ആളുകളെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് പരിശോധന നടത്തുക. മൂന്ന് വിഭാഗങ്ങളില്‍ നിന്നും നിശ്ചിതക്രമത്തിലല്ലാതെ ആളുകളെ പരിശോധനയ്ക്കായി തെരഞ്ഞെടുക്കും.

വിമാനങ്ങളില്‍ എത്തുന്നവരെയാണ് ആന്റിജന്‍ പരിശോധനയ്ക്കുള്ള ഒന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെന്റിനല്‍ സര്‍വ്വേയുടെ ഭാഗമായിട്ടാണ് രണ്ടാമത്തെ വിഭാഗം. ശ്വാസകോശരോദഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ തുടങ്ങിയവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. കണ്ടെയിന്‍മെന്റ് സോണില്‍ പെട്ട ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങിയവരാണ് മൂന്നാമത്തെ വിഭാഗം.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസറ്റീവ് ആയാല്‍ സ്ഥിരീകരണ പരിശോധന വേണ്ട. രോഗലക്ഷണം ഇല്ലാത്തവര്‍ പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.