എറണാകുളം ജില്ലയിലെ കൊവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി. എസ്. സുനില്‍കുമാര്‍. മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്കെതിരെയും വ്യാപാര സ്ഥാപനങ്ങളില്‍ കൂട്ടം കൂടുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. കൊവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും.

ജില്ലയിലെ സ്ഥിതി നിലവില്‍ നിയന്ത്രണ വിധേയമാണെന്നും പക്ഷെ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. ആദ്യ പരിഗണന കൊവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കൊവിഡ് ബോധവത്കരണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ കൃത്യമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോണ്‍ വഴി വിവരമറിയിക്കണം. രോഗ ലക്ഷണങ്ങള്‍ മറച്ചു വെക്കരുത്.

എറണാകുളം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളിലും അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി പറഞ്ഞു. അനാവശ്യമായി മാര്‍ക്കറ്റുകളില്‍ ആളുകള്‍ എത്തുന്ന സ്ഥിതി ഉണ്ടാവരുത്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ മാര്‍ക്കറ്റുകളില്‍ അണു നശീകരണം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എല്ലാ മാര്‍ക്കറ്റുകളിലും അടിയന്തര യോഗം വിളിച്ചു സ്ഥിതി വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

എറണാകുളം മാര്‍ക്കറ്റില്‍ 26 പേരുടെ കൊവിഡ് പരിശോധന മുന്‍പ് നടത്തിയിരുന്നു. ഇന്ന് 40 പേരുടെ സാമ്പിള്‍ ശേഖരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പടുത്തണം. അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുടെ താമസ സൗകര്യങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റീന്‍ ഒരുക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ചു ജില്ലാ ഭരണ കൂടം സാമ്പത്തിക സഹായം നല്‍കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ ഉള്‍പ്പടെ അടച്ചിടാനും നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ജില്ല കളക്ടര്‍ എസ്. സുഹാസ്, എസ്. പി കെ കാര്‍ത്തിക്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.