റേഗന്‍സ്ബുര്‍ഗ്: ദീര്‍ഘനാളായി ചികിത്സയിലായിരിന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജേഷ്ഠ സഹോദരന്‍ മോണ്‍. ജോര്‍ജ്ജ് റാറ്റ്‌സിംഗര്‍ ദിവംഗതനായി. 96 വയസായിരിന്നു. ഇന്നു രാവിലെയായിരിന്നു അന്ത്യം. ഇക്കഴിഞ്ഞ ആഴ്ച രോഗിയായ സഹോദരനെ കാണാന്‍ എമിരിറ്റസ് ബെനഡിക്ട് പാപ്പ ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗില്‍ എത്തിയിരിന്നു. 2013ൽ പാപ്പാ സ്ഥാനത്തുനിന്ന് രാജിവെച്ചശേഷം ആദ്യമായി ബനഡിക്ട് 16-ാമൻ ഇറ്റലിക്ക് പുറത്തേക്ക് നടത്തിയ യാത്രയായിരിന്നു ഇത്. സഹോദരന്റെ ഒപ്പം ചെലവഴിച്ച ദിവസങ്ങളില്‍ മുന്‍ പാപ്പ, അദ്ദേഹത്തിന്റെ കട്ടിലിനു അരികെ ബലിയര്‍പ്പണം നടത്തിയിരിന്നു.

ബനഡിക്ട് പതിനാറാമനേക്കാൾ ജോര്‍ജ്ജ് റാറ്റ്‌സിംഗർ മൂന്ന് വയസിന് മൂത്തതാണെങ്കിലും 1951 ജൂൺ 29നു ഒരുമിച്ചായിരിന്നു ഇരുവരും തിരുപ്പട്ടം സ്വീകരിച്ചത്. ബെനഡിക്ട് പതിനാറാമന്‍ ദൈവശാസ്ത്രത്തിൽ പാണ്ഡിത്യം നേടിയപ്പോൾ ദേവാലയ സംഗീതത്തിലായിരുന്നു മോൺ. ജോർജ്ജിന്റെ ആഭിമുഖ്യം. അറിയപ്പെടുന്ന സംഗീതജ്ഞനായ ഇദ്ദേഹം മുപ്പതു വര്‍ഷത്തോളം റേഗന്‍സ്ബുര്‍ഗ് കത്തീഡ്രൽ ഗായകസംഘം ഡയറക്ടറുമായിരുന്നു. 

2011-ല്‍ പൌരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികം റോമില്‍ ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചത്. ജീവിതത്തില്‍ അങ്ങോളമിങ്ങോളം ഇവർ തമ്മില്‍ അടുത്ത ബന്ധമായിരിന്നു തുടര്‍ന്നിരിന്നത്. ”ജീവിതത്തിന്റെ ആരംഭം മുതൽ സഹോദരൻ എന്റെ സുഹൃത്തുമാത്രമല്ല, വിശ്വസ്തനായ മാർഗദർശികൂടിയാണ്” എന്നു മോൺ. ജോർജ്ജിനെ ബെനഡിക്ട് പാപ്പ വിശേഷിപ്പിച്ചിരിന്നു.