തിരുവനന്തപുരം: കൊറോണ ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച ഇടതുസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാവങ്ങളെ സഹായിക്കാന്‍ സൗജന്യ റേഷന്‍ അഞ്ചുമാസം കൂടി നീട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ബസ് ഉടമകളെ സഹായിക്കാന്‍ പാവങ്ങളുടെ പണം പിടിച്ചുപറിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

പണമുള്ളവര്‍ സ്വന്തം വാഹനത്തില്‍ പോകുമ്ബോള്‍ പാവപ്പെട്ടവരും സാധാരണക്കാരുമാണ് ബസ് ഗതാഗതത്തെ ആശ്രയിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ദ്ധിപ്പിച്ച തീരുമാനം മനുഷ്യത്വപരമല്ല. എസ്.ടി കൂട്ടിയിട്ടും ഒരക്ഷരം മിണ്ടാത്ത ഡിവൈ.എഫ്.ഐയും എസ്.എഫ്.ഐയും ചൈനീസ് ആപ്പുകളെ പോലെ പ്രവര്‍ത്തനരഹിതമായോയെന്ന് അദ്ദേഹം പരിഹസിച്ചു.
വൈദ്യുതിബില്‍,വെള്ളക്കരം വര്‍ദ്ധനകള്‍ക്ക് പിന്നാലെ പ്രതിസന്ധിഘട്ടത്തില്‍ ഒരിക്കല്‍ കൂടി പിണറായി ജനങ്ങളെ പിന്നില്‍ നിന്നും കുത്തിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.