നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ തന്റെ പേരു വലിച്ചിഴയ്ക്കരുതെന്നും വ്യാജവാര്‍ത്തകള്‍ പടച്ചുവിടരുതെന്നും ഫെയ്സ്ബുക്ക് ലൈവില്‍ വന്ന് അഭ്യര്‍ഥിച്ച്‌ നടന്‍ ടിനി ടോം. തന്നെയും തന്റെ കുടുംബത്തെയും ടാര്‍ജറ്റ് ചെയ്ത് താനുള്‍പ്പെടാത്ത കേസില്‍ പ്രതിചേര്‍ത്ത് വ്യാജവാര്‍ത്ത പുറത്തു വിടുന്ന മാധ്യമങ്ങള്‍ക്കെതിരെയാണ് ടിനി ടോം രംഗത്തു വന്നിട്ടുളളത്. വ്യാജവാര്‍ത്ത വായിച്ച്‌ കേസിലുള്‍പ്പെട്ടിട്ടുണ്ടോയെന്നു ചോദിച്ചു കരഞ്ഞ അമ്മയുടെ അടുത്തു നിന്നാണ് താന്‍ വരുന്നതെന്നും ടിനിടോം പറയുന്നു.

ടിനി ടോമിന്റെ വാക്കുകള്‍

ടാര്‍ജറ്റ് ചെയ്തിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മുമ്ബും വിധേയനായിട്ടുള്ള ആളാണ് ഞാന്‍. മുമ്ബ് മോദിജിക്കെതിരേ സംസാരിച്ചുവെന്നും പറഞ്ഞായിരുന്നു ആക്രമണം. ഞാന്‍ അത്തരത്തില്‍ സംസാരിച്ചിട്ടില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പിന്തുണച്ച്‌ ഞാന്‍ സംസാരിച്ചിട്ടില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനുശേഷം രജത്കുമാറിനെതിരേ സംസാരിച്ചുവെന്ന് പറഞ്ഞായിരുന്നു എന്നെ ചീത്തവിളിച്ചത്.

ഇപ്പോള്‍ ഷംന കാസിമിന്റെ കേസിലും എന്നെ വലിച്ചിഴച്ചിട്ടുണ്ട്. പൊലീസ് സംശയത്തിന്റെ പേരില്‍ പോലും എന്നെ വിളിച്ചിട്ടില്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭാവനയില്‍ എഴുതിവിടുന്ന വ്യാജവാര്‍ത്തകളാണ് ഇതൊക്കെ. എന്റെ ചെറിയ കുടുംബത്തെ സാരമായി ബാധിക്കുന്നുണ്ട്. എന്റെ അമ്മ ഈ വാര്‍ത്തകള്‍ കണ്ട് കരഞ്ഞു. നീ ഈ കേസിലുള്‍പെട്ടിട്ടുണ്ടോ എന്ന് എന്നോടു ചോദിച്ചു.

ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ്. ഇതുസംബന്ധിച്ച്‌ എംഎല്‍എക്കും എംപിക്കുമൊക്കെ ഞാന്‍ പരാതികൊടുത്തിട്ടുണ്ട്. ഷംന കാസിമിന്റെ കേസ് അന്വേഷിക്കുന്ന പോലീസുകാരെ വിളിച്ചു ചോദിച്ചാല്‍ സത്യാവസ്ഥ അറിയാമല്ലോ. സൂപ്പര്‍താരത്തിന്റെ മകനായിട്ടോ മറ്റു സിനിമാസ്വാധീനമുണ്ടായിട്ടോ അല്ല ഞാന്‍ സിനിമയിലെത്തിയത്. വലിയ നടനുമല്ല, മിമിക്രിക്കാരനുമല്ല. സ്വന്തം അധ്വാനം കൊണ്ടു തന്നെയാണ് സിനിമയിലെത്തിയത്.

ചെയ്യാത്ത കുറ്റം എന്റെ മേല്‍ ആരോപിച്ചാല്‍ അതിനു ദൈവം തക്ക ശിക്ഷ തരും. ഷംനയോ കേസിലെ പ്രതികളോ സംശയാസ്പദമായി പോലും എനിക്കെതിരേ സംസാരിച്ചിട്ടില്ല. അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച്‌ കഥകള്‍ മെനഞ്ഞെടുക്കുന്നതെന്തിനാണ്? എനിക്കുള്ള സമ്ബാദ്യത്തിന് കൃത്യമായി നികുതി അടച്ചുകൊണ്ടു തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. ആരെയും അനുകരിച്ചിട്ടില്ല – ടിനി ടോം ലൈവില്‍ പറഞ്ഞു.