കൊച്ചി: ബ്ലാക്‌മെയില്‍ കേസില്‍ നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐ.ജി വിജയ് സാക്കറെ. ഷംന പരാതി നല്‍കിയതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞല്ലെന്ന് അദ്ദേഹം പറഞ്ഞു.

ക്വാറന്റീനില്‍ കഴിയുന്ന നടി ഷംന കാസിമിന്റെ മൊഴി പോലീസ് ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തി.

എട്ടുപേരാണു പിടിയിലായത്. കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ള ഒരാളടക്കം മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ട്. തട്ടിപ്പിന് ഇരയായ ഇരുപതോളം യുവതികളില്‍ നിന്നും പ്രതികള്‍ കൈക്കലാക്കിയ മാല, വള അടക്കം ഒന്‍പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തി.

ഷംന കാസിമിനു പുറമെ മുപ്പതോളം യുവതികളെ ഇവര്‍ തട്ടിപ്പിനു ഇരയാക്കിയിട്ടുണ്ടന്നാണു കണ്ടെത്തല്‍. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി അടക്കമുള്ളവരുടെ മൊഴി എടുത്തെങ്കിലും ഇവരെ ഇപ്പോള്‍ പ്രതി ചേര്‍ക്കാനുളള സാഹചര്യം ഇല്ലെന്നാണു പോലീസ് വിശദീകരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണം തുടരും.