തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പിഡബ്ല്യുയുസിയുടെ വക്താവായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വിശദീകരണം പൊതുസമൂഹത്തെ കബളിപ്പിക്കാനാണെന്നും അദ്ദേഹത്തിന്റെ വാദങ്ങള്‍ നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന അന്താരാഷ്ട്ര കമ്ബനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് പ്രൈസ് വാട്ടര്‍ ഹൗസ് ഇന്ത്യ എന്ന പേരിലാണ്. ഇത് ഒറ്റ കമ്ബനിയാണ്. സെബിയുടെ നിരോധന ഉത്തരവിലെ 204-ാം ഖണ്ഡികയില്‍ ഈ കമ്ബനിയെ പറ്റി പറയുന്നുണ്ട്. സെബിയുടെ ഉത്തരവ് മറച്ചുവെച്ച്‌് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചു. കേന്ദ്രം എംപാനല്‍ ചെയ്ത കമ്ബനിയുമായി കരാറിന് നടപടിക്രമങ്ങളുണ്ട്. അത് പാലിച്ചിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

എല്ലാ കാര്യങ്ങളും വ്യക്തമായി പഠിച്ചാണ് വാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ഹെസ് എന്ന കമ്ബനിയെ വഴിവിട്ട് സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കമ്ബനിയുമായി ബന്ധമില്ലെന്ന സര്‍ക്കാരിന്റെ വാദം നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.