മലപ്പുറം: കേരള കോണ്‍ഗ്രസ് വിഷയത്തില്‍ യു.ഡി.എഫ് ആവശ്യപ്പെട്ടാല്‍ മദ്ധ്യസ്ഥതക്ക് തയ്യാറാണെന്ന് മുസ്ലിം ലീഗ്. ജോസ് കെ മാണിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചുവെന്ന് യു.ഡി.എഫില്‍ ആരും പറഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസ്‌ വിഷയത്തില്‍ മുസ്ലീം ലീഗ് എല്ലാ ചര്‍ച്ചയും നടത്തി. യു.ഡി.എഫ് ചുമതലപെടുത്തിയാല്‍ ഇനിയും ചര്‍ച്ച തുടരും. ജോസ് കെ.മാണിയെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

അതേ സമയം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം യു.ഡി.എഫിനെതിരേയും പിജെ ജോസഫിനെതിരേയും രൂക്ഷമായി വിമര്‍ശിച്ച്‌ ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. പി.ജെ ജോസഫിന് രാഷ്ട്രീയ അഭയം കൊടുത്തതാണ് തെറ്റായിപ്പോയതെന്നും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ജോസ് കെ മാണി പ്രതികരിച്ചു. ഒരു കാരണവുമില്ലാതെയാണ് യു.ഡി.എഫുമായുണ്ടായിരുന്ന ഹൃദയ ബന്ധം മുറിച്ച്‌ മാറ്റിയത്. ഒരു തദ്ദേശ സ്ഥാപനത്തിലെ പദവിക്ക് വേണ്ടി മുന്നണി രൂപീകരിക്കാന്‍ കൂടെ നിന്ന പാര്‍ട്ടിയെ പുറത്താക്കിയെന്നും ജോസ് കെ മാണി പറഞ്ഞു.