ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിര്‍ത്താന്‍ പരമാവധി പരിശ്രമിച്ചെന്ന് മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീര്‍. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലുണ്ടായ ധാരണ ജോസ് വിഭാഗം പാലിച്ചില്ല. മുന്നണി ആവശ്യപ്പെട്ടിട്ടും പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചില്ല. ജോസ് വിഭാഗവുമായി ഇനിയും ചര്‍ച്ച തുടരുമെന്നും എം കെ മുനീര്‍ വ്യക്തമാക്കി.യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞത്‍. കോട്ടയം ജില്ലാപ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച യുഡിഎഫ് നേതൃത്വത്തിന്‍റെ തീരുമാനത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ട. യുഡിഎഫ് യോഗത്തില്‍ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും ബെന്നി ബെഹ്നാന്‍ അറിയിച്ചു.

തീരുമാനത്തെ പി.ജെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. എന്ത് കാരണത്താലാണ് തങ്ങളെ പുറത്താക്കിയതെന്ന് പറയേണ്ടേ എന്നാണ് ജോസ് വിഭാഗത്തിന്‍റെ ചോദ്യം. ഏറെ ഖേദകരമായ തീരുമാനമാണിത്. നടപടി ഏകപക്ഷീയമാണ്. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം പ്രതികരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ അടിച്ചേൽപ്പിക്കാൻ നോക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ജോസ് വിഭാഗത്തിന്‍റെ നിലപാട്. അംഗീകരിക്കാത്ത നിർദേശത്തെ ധാരണ എന്നു പറയാൻ കഴിയില്ല. തങ്ങൾ പങ്കാളിയായ ഒരു ഉഭയകക്ഷി ചർച്ചയിലും പദവി പങ്കുവയ്ക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തൊട്ടു മുൻപ് യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ചയിൽ പ്രസിഡന്റ് പദവി സംബന്ധിച്ച് ജോസഫ് വിഭാഗം മുന്നോട്ടുവച്ച അവകാശവാദങ്ങള്‍ തള്ളിയതാണ്. ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആൾക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാനാകില്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നു.