കൊച്ചി: കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും. ഷംനയെ ഭീഷണിപ്പെടുത്തിയ തട്ടിപ്പ് സംഘം തന്നെ മൂന്ന് തവണ വിളിച്ചിരുന്നതായി പോലീസിന് മൊഴി നല്‍കിയ ശേഷം ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തിയാണ് ധര്‍മജന്‍ മൊഴി നല്‍കിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് തന്റെ നമ്ബര്‍ സംഘത്തിന് നല്‍കിയത്. നടിമാരെ ഉപയോഗിച്ച്‌ പണം തട്ടുന്ന സംഘമാണ് തങ്ങളാണെന്നാണ് ഫോണ്‍ വിളിച്ച ശേഷം അവര്‍ പരിചയപ്പെടുത്തിയത്. ധര്‍മജന്‍ പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് പല പ്രമുഖ താരങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതുവരെ കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളാണ് പോലീസിന്റെ പിടിയിലായത്. പ്രതികളുടെ പേരില്‍ ഇത് കൂടാതെ വേറെയും ചീറ്റിങ്ങ് കേസുകള്‍ നിലനില്‍ക്കുന്നതായി ഐജി പറഞ്ഞു. അതേസമയം കേസിലെ പ്രതികളിലൊരാള്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഷൂട്ടിങ് സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഹൈദരാബാദിലുള്ള ഷംന ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. നാളെ ഷംനയുടെ മൊഴി ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തും.