കൊച്ചി: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന് യോഗ നേതൃത്വം ക്ളീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പാന്‍കാര്‍ഡും, മറ്റ് രേഖകളുമായി ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഭീഷണിപ്പെടുത്താനാണ് കത്തെഴുതിയത്. ഒപ്പം നില്‍ക്കുന്നവരെ തെറ്റിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. കേസില്‍ അറസ്റ്റിലാവുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ആത്മഹത്യയെന്നും അദ്ദേഹം ആരോപിച്ചു.

കത്തില്‍ പറയുന്ന ഒരു കാര്യത്തിലും അടിസ്ഥാനമില്ല. യോഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെയാണ് കത്തിലൂടെ ലക്ഷ്യമിട്ടത്. ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകളുമായി ബന്ധപ്പെട്ട ചില സാമ്ബത്തിക ക്രമക്കേടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തും. അല്ലാതെ യോഗത്തിന് മുന്നോട്ട് പോകാനാവില്ല. ഇത് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ അറിയിക്കുന്നതിനായി ചൊവ്വാഴ്ച മുതല്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ യൂണിയന്‍ ഭാരവാഹികളുടെ യോഗം വിളിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.