വാഷിങ്ടണ്‍: വടക്കന്‍ കാലിഫോര്‍ണിയയിലെ വാള്‍മാര്‍ട്ട് വിതരണകേന്ദ്രത്തിലുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വിതരണ കേന്ദ്രത്തിലേക്ക് തോക്കുമായി കയറിയ ആള്‍ ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ ഇവിടുത്തെ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. രണ്ടാമത്തെയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴിയാണ് മരണമടഞ്ഞത്. ആക്രമണത്തില്‍ മറ്റു നാലുപേര്‍ക്ക് പരിക്കേറ്റതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കാലഫോര്‍ണിയ ഒര്‍ലാന്‍ഡിലെ മാര്‍ട്ടിന്‍ ഹാരോ-ലോസാനോ (45) ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാലഫോര്‍ണിയയിലെ റെഡ്ബ്ലഫിലെ സെന്റ് എലിസബത്ത് കമ്മ്യൂണിറ്റി ആശുപത്രിയില്‍ ചികില്‍സയിലുള്ള നാലുപേരുടെ നില ഗുരുതരമല്ലെന്നും രണ്ടുപേര്‍ മരിച്ചതായും ഡിഗ്‌നിറ്റി ഹെല്‍ത്ത് നോര്‍ത്ത് സ്റ്റേറ്റ് വക്താവ് ആലിസണ്‍ ഹെന്‍ഡ്രിക്‌സണ്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം വിതരണകേന്ദ്രത്തില്‍ ജോലിയില്‍നിന്ന് പുറത്താക്കിയ ലൂയിസ് ലെയ്ന്‍ (31) എന്നയാളാണ് വെടിവയ്പ്പ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

മല്‍സരയോട്ടത്തിന് ഉപയോഗിക്കുന്ന വാഹനം കെട്ടിടത്തില്‍ ഇടിപ്പിച്ച്‌ നിര്‍ത്തിയശേഷം വിതരണകേന്ദ്രത്തിനുള്ളിലേക്ക് വെടിയുതിര്‍ക്കുകയാണ് ലെയ്ന്‍ ചെയ്തതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സ്ഥലത്തെത്തിയ പോലിസ് തിരിച്ചും വെടിവയ്പ്പ് നടത്തി. കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍ വെടിവയ്പ്പ് നടത്തിയ ലെയ്‌നാണെന്ന് റിപോര്‍ട്ട്.