റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് പരിശോധന 15 ലക്ഷം കവിഞ്ഞു. ഞായറാഴ്ച വരെ ആകെ 1,546,037 പി.സി.ആര്‍ ടെസ്റ്റുകളാണ് നടന്നത്. ഇത്രയും ടെസ്റ്റ് നടന്നപ്പോള്‍ ആകെ രോഗബാധിതരുടെ എണ്ണം 182493 ആയി. ഇതില്‍ 124755 പേര്‍ സുഖം പ്രാപിച്ചു. 1551 പേര്‍ മരണത്തിന് കീഴടങ്ങി. ബാക്കി 56187 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 2277 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഞായറാഴ്ച 40 മരണമാണ് റിപ്പോർട്ട് ചെയ്തത്. 3989 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതുതായി 2627 പേർക്ക് അസുഖം ഭേദമായി.
റിയാദ് (30), ജിദ്ദ (3), അറാർ (2), മക്ക (1), മദീന (1), ഖത്വീഫ് (1), ഖമീസ് മുശൈത് (1), അൽമജാരിദ അൽമജാരിദ (1) എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചത്. മരണ സംഖ്യയിൽ ജിദ്ദ തന്നെ മുന്നിൽ തുടരുകയാണ്, 475. മക്കയിൽ 407ഉം റിയാദിൽ 298ഉം ആണ് മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 198 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്.