•  പി പി  ചെറിയാൻ
ന്യൂയോർക് : കൊവിഡ് പ്രതിസന്ധി ആരംഭിച്ച് 184 ദിവസം പിന്നിടുമ്പോള്‍, ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,461 പേര്‍ മരിച്ചു.
വൈറസിന്റെ വ്യാപനം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മെയ് അവസാനം രോഗ വ്യാപനത്തില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും ജൂണില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് അമേരിക്കയിലാണ്. കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,52,956 പേര്‍ക്കാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. 1,27,640 പേര്‍ രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞു. 44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.
അതേസമയം യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്‍റെ പത്തിരട്ടിയാകാന്‍ സാധ്യതയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ (സി.ഡി.സി.) മുന്നറിയിപ്പ്. രാജ്യം വ്യാപനം ശക്തമായതോടെ തുറക്കല്‍ പദ്ധതികളില്‍ നിന്ന് ചില സ്റ്റേറ്റുകള്‍ പിന്മാറി
അമേരിക്ക, ബ്രസീല്‍, റഷ്യ, ഇന്ത്യ യതുടങ്ങിയ രാജ്യങ്ങളിലാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിക്കൊണ്ടിരിക്കുന്നത്. . ബ്രസീലാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. 12 ലക്ഷത്തിലധികം രോഗികളും 55,000 മരണവും. റഷ്യയിൽ രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു..

ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്.രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗബാധിതതരായത്. ഇതിൽ 2,85,636 പേർ രോഗമുക്തി നേടി. 1,89,463 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.