തിരുവനന്തപുരം: പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 141 കോടി രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്ബനിക്കാണ് തുക അനുവദിച്ചത്.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കോടിക്കണക്കിന് രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും ജൂലൈ 1 മുതല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്നും കഴിഞ്ഞ ദിവസം സര്‍ക്കാറിനെ അറിയിച്ചിരുന്നു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 188 ആശുപത്രികളാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വ്യക്തമാക്കി സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ നടപടി.

കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്കും ഈ സാമ്ബത്തിക വര്‍ഷം ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 200 കോടിയാണ് കുടിശിക. മാര്‍ച്ച്‌ 31 മുന്‍പുള്ള തുകയും കുടിശികയാണ്. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന കര്‍ശനനിലപാടിലേക്ക് സ്വകാര്യ ആശുപത്രികളുടെ സംഘടന തീരുമാനിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ 30 ശതമാനം തുക സര്‍ക്കാര്‍ നല്‍കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ സാമ്ബത്തികപ്രതിസന്ധി നേരിടുന്നതിനാല്‍ കുടിശിക കിട്ടിയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ആശുപത്രികളുടെ നിലപാട്.