ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഈ വാര്‍ത്ത കേട്ട് വളരെയധികം പ്രതീക്ഷയിലാണ് ലോകം. ബ്രിട്ടനിലെ ഓക്സ്ഫര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് മരുന്ന് വികസിപ്പിച്ചത്. രണ്ട് പേര്‍ക്കാണ് ഇന്നലെ വാക്സിന്‍ നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. പരീക്ഷണത്തിനായി 800 സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്സിനുകള്‍ ഉല്‍പാദിപ്പിക്കാനാണ് പദ്ധതി. ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓക്സ്‍ഫര്‍ഡിലെ വാസ്കിനോളജി പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട് സാറ 80 ശതമാനം വിജയമാണ് പ്രവചിച്ചിരിക്കുന്നത്.

വാക്സിന് വിധേയമാകുന്ന ആളുകളെ നിരന്തരം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും ഇവര്‍ക്ക് അസ്വസ്ഥതകളുണ്ടാകാന്‍ സാധ്യതകളുണ്ടെന്നും റിസ്ക്കുകള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് മരുന്ന് പരീക്ഷണം നടത്തുന്നതെന്നും എന്നാല്‍ അപകടസാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളിലും പരീക്ഷണം നടത്തും.

അതേസമയം, ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരുന്ന റെംഡെസിവിര്‍ മരുന്നിന്‍റെ ആദ്യ ക്ലിനിക്കല്‍ പരിശോധന പരാജയമായി എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ലോകാരാഗ്യ സംഘടന വെബ്‍സൈറ്റില്‍ വ്യക്തമാക്കിയതായും പിന്നീട് നീക്കം ചെയ്തതെന്നും ബിബിസി ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.