തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗംചേരും. സ്പ്രിംക്‌ളര്‍ വിവാദം കത്തി നില്‍ക്കെ ഇടപാട് സിപിഎം നേതൃത്വം ചര്‍ച്ചചെയ്യും. അമേരിക്കന്‍ കമ്ബനിയുമായുള്ള ഇടപാട് ശരിവച്ചും പിണറായിയെ പിന്തുണച്ചുമാണ് നേതാക്കള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടിയുടെ ഡാറ്റാ നയം കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടും പൊളിറ്റ്ബ്യൂറോയില്‍ നിന്നുപോലും പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ല.. കൊവിഡ് കാലത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും. ഒരുമാസത്തിന് ശേഷമാണ് സിപിഎം സെക്രട്ടറിയേറ്റ് വിപുലമായ യോഗം ചേരുന്നത്.

വിവാദമായ സ്പ്രിം​ഗ്ളര്‍ കരാറിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതിയും ഇന്ന് പരി​ഗണിക്കുന്നുണ്ട്. സ്പ്രിം​ഗ്ള‌ര്‍ കമ്ബനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാണ് ആവശ്യം. അഭിഭാഷകനായ ബാല​ഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്