ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മേയ് മൂന്നുവരെ തുടരാൻ കർണാടക സർക്കാർ തീരുമാനിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവുകൾ മൂന്നുദിവസംകൂടി കഴിഞ്ഞു മാത്രമേ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരികയുള്ളൂവെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു.
കടുത്ത നടപടികളിലൂടെ സംസ്ഥാനത്തെ കോവിഡ് മുക്തമാക്കാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ യെദിയൂരപ്പ വ്യക്തമാക്കി. അതേസമയം, കാർഷികമേഖലയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും കാർഷികോത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും തടസമുണ്ടാകില്ല.
ഇതുവരെ 16 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ചു മരിച്ചത്. 395 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഇതിൽ 111 പേർ രോഗവിമുക്തരായി ആശുപത്രി വിടുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൽബുർഗി ജില്ലയിൽനിന്നുള്ള 13, 17 വയസുകാരായ ആൺകുട്ടികളുമുൾപ്പെടുന്നു.