ന്യൂഡല്‍ഹി: 14 ദിവസത്തിനിടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 54 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുച്ചേരിയിലെ മാഹിയിലും കര്‍ണാടകയിലെ കുടകിലും കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ചികിത്സയിലുണ്ടായിരുന്ന 2231 പേര്‍ രോഗമുക്തി നേടി. ഇത് രാജ്യത്തെ ആകെ കേസുകളുടെ 14.19 ശതമാനം വരും. 775 പ്രത്യേക ആശുപത്രികളും 1389 പ്രത്യേക ഹെല്‍ത്ത് കെയര്‍ സെന്‍ററുകളും കോവിഡ് രോഗികളെ ചികിത്സിക്കാനായി രാജ്യത്ത് സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്ന മേയ് 3 വരെ അടഞ്ഞു തന്നെ കിടക്കുമെന്ന് ലവ് അഗര്‍വാള്‍ വ്യക്തമാക്കി. കോവിഡ് ബാധിതര്‍ അധികമായുളള ഹോട്ട്‌സ്‌പോട്ടുകളില്‍ ഏപ്രില്‍ 20ന് ശേഷവും ഒരു ഇളവും അനുവദിക്കില്ല. അവശ്യസേവനങ്ങള്‍ മാത്രമായിരിക്കും അവിടങ്ങളില്‍ പ്രവര്‍ത്തിക്കുക. ഒാരോ സംസ്ഥാനങ്ങളും അവരുടെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് നിലവില്‍ 3.86 ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഒാഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ അറിയിച്ചിരുന്നു. ശാസ്ത്രജ്ഞന്‍മാരുടെ 70 ഗ്രൂപ്പുകള്‍ കൊറോണ വാക്സിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.