ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 3,072 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 525 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 2,784 പേര്‍ ചികിത്സയിലാണ്. 213 പേര്‍ രോഗമുക്തി നേടി. 75 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരില്‍ ആയിരത്തിലധികം പേര്‍ക്ക് നിസാമുദ്ദീന്‍ മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു.

33 ശതമാനം പേര്‍ 4160 പ്രായപരിധിയിലുളളവരാണ്. 020 പ്രായപരിധിയിലുളള കുട്ടികളില്‍ കോവിഡ് രോഗം കുറവാണ്. കോവിഡ് രോഗബാധിതരില്‍ ഒന്‍പത് ശതമാനം പേര്‍ മാത്രമാണ് ഈ പ്രായപരിധിയിലുളളത്. 60 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഈ രോഗം കണ്ടെത്തിയാല്‍ ഗുരുതരമാകാനുളള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ ഈ പ്രായപരിധിയിലുളളവര്‍ 17 ശതമാനമാണെന്നും ലാവ് അഗര്‍വാള്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 490 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേര്‍ മരിച്ചു. തമിഴ്‌നാടാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍. 485 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 422 പേര്‍ക്കും ഒരു കേന്ദ്രത്തില്‍നിന്നാണ് രോഗം ബാധിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.