ചെന്നൈ: കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ റോബോട്ടുകള്‍. ചെന്നൈയിലെ സ്റ്റാന്‍ലി ആശുപത്രിയിലാണ് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതിന് റോബോട്ടുകളെ നിയോഗിച്ചിരിക്കുന്നത്.

രോഗികള്‍ക്കേ സമീപം പോകുന്നതിലൂടെ നഴ്‌സുമാര്‍ക്ക് വൈറസ് പകരാതിരിക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ ആശുപത്രിയിലെത്തി ഈ സംവിധാനം പരിശോധിച്ചു. ആശുപത്രിയില്‍ കോവിഡ് 19 രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ച്‌ നല്‍കുന്നത് റോബോട്ടുകളായതിനാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളുമായി നേരിട്ട് ഇടപെടുന്നത് ഒഴിവാക്കാനായെന്നും അതുവഴി അണുബാധ തടയാനും സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കെട്ടിടങ്ങള്‍ അണുവിമുക്തമാക്കാന്‍ സംസ്ഥാനത്തെ ചില ആശുപത്രികള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസിനെതിരായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച്‌ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പൊലീസും ഡ്രോണുകള്‍ ഉപയോഗിച്ച്‌ അനൗണ്‍സ്‌മെന്റുകള്‍ നടത്തുന്നു.