ന്യൂഡ‍ല്‍ഹി: അതിര്‍ത്തി തുറന്നു നല്‍കാനുളള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കേരളം തടസ ഹര്‍ജിയും ‌സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി നാളെ പരിഗണിക്കും.

ഗതാഗതം അനുവദിച്ചാല്‍ കോവിഡ് പടരുമെന്നാണ് കര്‍ണാടകയുടെ വാദം. സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിലൂടെ രോഗികളെ കടത്തി വിടണമെന്ന കേരള ഹൈക്കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണ് കര്‍ണാടക.

നിലവില്‍ കാസര്‍കോട് നിന്നുള്ള ആംബുലന്‍സുകള്‍ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിര്‍ത്തി കടത്താന്‍ ചെക്ക് പോസ്റ്റില്‍ ഡോക്ടറെ വരെ നിയോഗിച്ച ശേഷമാണ് കര്‍ണാടകയുടെ നിലപാട് മാറ്റം.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ മാത്രം അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗികള്‍ക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം നിഷേധിച്ചതെന്ന നിലപാടില്‍ തന്നെ ഉറച്ച്‌ നില്‍ക്കുകയാണ് കര്‍ണാടക. മംഗളൂരു കോവിഡ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള നഗരമാണെന്നും കര്‍ണാടക വാദിക്കുന്നു.