കൊച്ചി: കോവിഡ് ബാധയെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ (57) അസുഖം ഭേദമായി ആശുപത്രി വിട്ടു. ന്യൂമോണിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
മാർച്ച് 15-നാണ് ബ്രയാൻ നീൽ അടക്കമുള്ള 19 അംഗ സംഘത്തെ നെടുന്പാശേരിയിൽ ദുബായിലേക്കുള്ള വിമാനത്തിൽനിന്നു തിരിച്ചിറക്കി ക്വാറന്ൈറൻ ചെയ്തത്. പ്രത്യേക കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ച നീൽ ബ്രയാന്റെ നില ഇടയ്ക്ക് ഗുരുതരമായിരുന്നെങ്കിലും പിന്നീട് തിരിച്ചുവരാൻ കഴിഞ്ഞു. ബ്രയാൻ നീലിനേയും ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസം തന്നെ രോഗമുക്തി നേടി.
മൂന്നാറിൽ കെടിഡിസി റിസോർട്ടിൽ താമസിച്ച ബ്രിട്ടീഷ് സംഘം ഉദ്യോഗസ്ഥരുടെ കൊവിഡ് മുന്നറിയിപ്പുകളെ അവഗണിച്ച് കൊച്ചിയിലെത്തിയതും വിമാനത്തിൽ കയറിയതും വലിയ വിവാദമായിരുന്നു.
പ്രൊഫ. ഡോ. ഫത്താഹുദ്ദീൻ, പ്രൊഫ. ഡോ. കെ. ജേക്കബ്, ഡോ. ഗണേഷ് മോഹൻ, ഡോ. ഗീത നായർ, ഡോ. വിധുകുമാർ, ഡോ. വിഭ സന്തോഷ്, ഡോ. റെനിമോൾ എന്നിവരടങ്ങുന്ന സംഘമാണ് ഡോ. തോമസ് മാത്യുവിന്റെ മേൽനോട്ടത്തിൽ ബ്രയാനെ ചികിത്സിച്ചത്.