കൊച്ചി: കേരള – കര്‍ണാടക അതിര്‍ത്തിയിലെ, കാസര്‍കോട് റോഡുകള്‍ അടച്ച കര്‍ണാടകയുടെ നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈകോടതി. കോവിഡ് കാരണം മാത്രമല്ല മറ്റു കാരണങ്ങള്‍ കൊണ്ട് ആളുകള്‍ മരിച്ചാല്‍ ആര് ഉത്തരം പറയുമെന്നും കോടതി ചോദിച്ചു.

കേന്ദ്രത്തിന്‍െറ കീഴിലുള്ള ദേശീയ പാത അടക്കാന്‍ ഒരു സംസ്ഥാനത്തിനും അധികാരമില്ല. മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ ഇടപെടുമെന്നും ഹൈകോടതി വ്യക്തമാക്കി.

അതേസമയം കാസര്‍കോട് നിന്ന് ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് ഹൈകോടതിയെ കര്‍ണാടക അറിയിച്ചു. രോഗ ബാധിത പ്രദേശങ്ങളെ വേര്‍തിരിക്കുക മാത്രമാണ് ചെയ്തത്. ഇതിനായാണ് റോഡുകള്‍ അടച്ചതെന്നും കര്‍ണാടക അറിയിച്ചു.

കേരള അതിര്‍ത്തിയില്‍ 200 മീറ്ററോളം കര്‍ണാടക അതിക്രമിച്ചുകയറിയെന്ന് ചൂണ്ടിക്കാട്ടി കേരളമാണ് ഹൈകോടതിയെ സമീപിച്ചത്. കര്‍ണാടക- കാസര്‍കോട് അതിര്‍ത്തിയിലെ പാത്തോര്‍ റോഡാണ് കര്‍ണാടക അടച്ചത്. തലപ്പാടി ദേശീയ പാത അടക്കം അഞ്ചുറോഡുകള്‍ മണ്ണിട്ട് അടച്ചത് മനുഷ്യത്വ വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു.

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ മണ്ണിട്ട് അടച്ചത്. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ചികിത്സക്ക് അടക്കം മംഗലാപുരത്തേക്ക് പോകാന്‍ കഴിയാതെയായി.