ന്യൂഡല്‍ഹി: കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച്‌ ഡല്‍ഹി സര്‍ക്കാറിലെ രണ്ട് ഉന്നത ഐ‌.എ‌.എസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഗതാഗതം വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിതനായ രേണു ശര്‍മയെയും ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന രാജീവ് വര്‍മ്മയെയുമാണ് സസ്പെന്‍ഡ് ചെയ്തത്. 1988 ബാച്ച്‌ ഐ‌.എ‌.എസ് ഉദ്യോഗസ്ഥയായ രേണു ശര്‍മയും 1992 ലെ ബാച്ച്‌ ഐ‌.എ‌.എസ് ഉദ്യോഗസ്ഥനായ രാജീവ് വര്‍മയും ലോക്ഡൗണ്‍ സംബന്ധിച്ച ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. ഇവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡല്‍ഹി അഡീഷ്ണല്‍ ചീഫ് സെക്രട്ടറിക്കും ഹോം ആന്‍റ് ലാന്‍ഡ് ബില്‍ഡിങ് സെക്രട്ടറിക്കും സീലാംപൂരിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനും എതിരെ നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയുടെ കാരണം ആഭ്യന്തര മന്ത്രാലയം അധികൃതര്‍ കൃതമായി വിശദീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹി-യു.പി അതിര്‍ത്തിയിലേക്ക് കുടിയേറ്റ തൊഴിലാളികളെ എത്തിക്കാനുള്ള ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറ ക്രമീകരണങ്ങളില്‍ വന്ന വീഴ്ചയെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.