തിരുവനന്തപുരം: കോവിഡ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മറ്റ്്ചികിത്സകള്‍ നിലച്ചു. സംസ്ഥാനത്ത് കണ്ണ്,മൂക്ക്്, പല്ല് ചികിത്സകള്‍ ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച മട്ടിലാണ്. ഇതോടെ ഇത്തരം സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പൂട്ടിയിടേണ്ട അവസ്ഥയിലാണ്. കോവിഡ്് പകരുന്നത് ഒരാളുടെ സ്രവത്തില്‍ നിന്നും സ്പര്‍ശനത്തില്‍ നിന്നുമാണെന്ന ഭയമാണ് ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയാറാകാത്തതിന് പിന്നില്‍. ചെവി, മൂക്ക്, തൊണ്ട, കണ്ണ്് രോഗങ്ങളുമായെത്തുന്നവര്‍ക്ക് ചിലപ്പോള്‍ സ്‌കാനിംഗ് ഉള്‍പ്പെടെ എടുക്കേണ്ടി വരും. ഡോക്ടര്‍ മാത്രമല്ല നഴ്‌സുമാരും സ്‌കാനിംഗ് അസിസ്റ്റന്റുമാരും അയാളുമായി അടുത്തിടപഴകേണ്ടി വരും. മാത്രമല്ല പല്ല് രോഗ വിഭാഗങ്ങളില്‍ പല്ലെടുപ്പിക്കാനും മറ്റുമെത്തുന്ന രോഗിയുമായി ഡോക്ടര്‍ കൂടുതല്‍ അടുത്തിടപഴകേണ്ടി വരുന്നുണ്ട്.

മെഡിക്കല്‍കോളേജിലെ ഡെന്റല്‍ കോളേജില്‍ പല്ല് ചികിത്സയ്ക്ക് മാസങ്ങള്‍ക്ക് മുമ്ബേ ബുക്ക് ചെയ്യണം. അത്രയ്ക്കും തിരക്കാണ് അവിടെയുള്ളത്. ഒരു ദിവസം കുറഞ്ഞത് ആയിരത്തോളം പേരാണ് ഇവിടെ പല്ലുമായി ബന്ധപ്പെട്ട വിവിധ ചികിത്സയ്‌ക്കെത്തുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവിടെ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പലര്‍ക്കും ഡോക്ടര്‍മാര്‍ തിയതി മാറ്റി നല്‍കുകയാണ് ഇപ്പോള്‍. സ്വകാര്യ ആശുപത്രികളില്‍ പലതും ഇതിനോടകം പൂട്ടി.
കണ്ണാശുപത്രികളുടെ കാര്യത്തിലും ഇതാണ് സ്ഥിതി. സര്‍ക്കാരിന്റെ അത്യാധുനിക ചികിത്സാ കേന്ദ്രമാണ് ജനറല്‍ഹോസ്പിറ്റലിലെ കണ്ണാശുപത്രി. ഇവിടെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ശസ്ത്രക്രിയകളൊന്നും ഉണ്ടാകില്ലെന്ന് രോഗികളെ അറിയിച്ചിരിക്കുകയാണ്.