കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര ഏത്തമിടുവിച്ച സംഭവം സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

എസ്.പി യുടെ നിര്‍ദ്ദേശാനുസരണം ഏത്തമിട്ടവര്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈകോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പൊലീസ് നിയമം ലംഘിക്കരുതെന്ന് ഹൈകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ എസ്.പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്‍ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്.

നിയമം കര്‍ശനമായി നടപ്പിലാക്കണം. എന്നാല്‍ ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്​ടി​​​െന്‍റ ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പൊലീസിന് അധികാരമില്ല. വീട്ടില്‍ സുരക്ഷിതരായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷന്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.