തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ ആശങ്കപ്പെടേണ്ടെതില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലോക്ഡൗണ്‍ വന്നാല്‍ എല്ലാവര്‍ക്കും അവശ്യസാധനങ്ങള്‍ ലഭ്യമാക്കുമെന്നും തുടര്‍നടപടികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഏഴ് ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകള്‍ ഒഴിച്ചുള്ള ജില്ലകളിലാണ് നിയന്ത്രണം. എന്നാല്‍ ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടില്ലെന്നും നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ അടച്ചിടാനാണ് കേന്ദ്രം സംസ്ഥാനത്തോട് നിര്‍ദേശിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച്‌ കൊണ്ട് നടത്തിയ യോഗത്തിലാണ് നിര്‍ദേശം.