ബംഗളുരു: കൊറോണ വൈറസ് ബാധിതനായ മകന്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വിവരം മറച്ചുവച്ച റെയില്‍വേ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. ബംഗളുരു സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥലയുടെ മകന്‍ സ്‌പെയിനില്‍ നിന്ന് മടങ്ങിയെത്തിയതാണ്. ഇയാള്‍ക്ക് പിന്നീട് കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയി. എന്നാല്‍ മകന്‍ വിദേശത്ത് നിന്ന് മടങ്ങി എത്തിയതാണെന്ന വിവരം ഉദ്യോഗസ്ഥ മറച്ചുവച്ചു. ഇതേതുടര്‍ന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

റെയില്‍വേയില്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറായ ഉദ്യോഗസ്ഥ മകനെ ബംഗളുരു റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള റെയില്‍വേ ഗസ്റ്റ് ഹൗസില്‍ മുറിയെടുത്ത് താമസിപ്പിക്കുകയും ചെയ്തു. രേഗാബാധിതനായ മകനെ റെയില്‍വേ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചതിലൂടെ മറ്റുള്ളവരുടെ കൂടെ ജീവന്‍ അപകടത്തില്‍പ്പെടുത്താനാണ് ഉദ്യോഗസ്ഥ ശ്രമിച്ചതെന്ന് റെയില്‍വേ വക്താവ് ഇ. വിജയ കുറ്റപ്പെടുത്തി.

മാര്‍ച്ച്‌ സ്‌പെയില്‍ നിന്ന് ബംഗളുരുവിലെ കെംപെഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവിന്റെ യാത്രാ വിവരം വ്യക്തമായതോടെ ഇയാളെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.