കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഭട്ടാചാര്യയുടെ വിജയം. സിപിഎം സ്ഥാനാര്‍ത്ഥിയായ ബികാഷ് രഞ്ജനെ കോണ്‍ഗ്രസ് പിന്തുണച്ചു. കൊല്‍ക്കത്ത മുന്‍ മേയറാണ് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയാണ് ബംഗാള്‍ സിപിഎം നേതൃത്വം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്. എന്നാല്‍ സിപിഎം ദേശീയ നേതൃത്വം ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു. യെച്ചൂരി രണ്ടുവട്ടം എംപിയായതും, നിലവില്‍ ജനറല്‍ സെക്രട്ടറി പദം വഹിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ബംഗാള്‍ നേതൃത്വത്തിന്റെ നീക്കത്തെ തടയിട്ടത്.

പശ്ചിമബംഗാളില്‍ നിന്നും ബികാഷ് രഞ്ജനെ കൂടാതെ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ അര്‍പിത ഘോഷ്, ദിനേശ് ത്രിവേദി, സുബ്രത ബക്ഷി, മൗസം നൂര്‍ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്രനായി പത്രിക നല്‍കിയ ദിനേഷ് ബജാജിന്റെ നാമനിര്‍ദേശപത്രിക തള്ളിയതോടെയാണ് സംസ്ഥാനത്ത് രാജ്യസഭയിലേക്ക് വോട്ടെടുപ്പ് ഒഴിവായത്.

ദിനേഷ് ബജാജിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. ബംഗാളില്‍ രാജ്യസഭയിലേക്ക് അഞ്ച് സീറ്റുകളാണ് ഒഴിവുണ്ടായിരുന്നത്.