റോം: കൊറോണ ബാധിച്ച്‌ ഇറ്റലിയില്‍ ബുധനാഴ്ച മാത്രം മരിച്ചത് 475പേര്‍. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 2500 കവിഞ്ഞു. നിലവില്‍ 35,713 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി 3500ഓളം പേര്‍ക്കാണ് ഇവിടെ രോഗം ബാധിക്കുന്നത്. കഴി‌ഞ്ഞ ഞായറാഴ്ച ഇറ്റലിയില്‍ 368 പേര്‍ മരിച്ചിരുന്നു.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊറോണ ബാധിച്ച്‌ മരിച്ചത് ഇറ്റലിയിലാണ്. മരണസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ശ്‌മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശിക പത്രങ്ങള്‍ ചരമവാര്‍ത്തകളുടെ പേജ് രണ്ടില്‍ നിന്ന് പത്ത് ആയി വര്‍ദ്ധിപ്പിച്ചു. യുദ്ധകാലത്ത് പോലും ഇങ്ങനെയൊരവസ്ഥ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

ശ്വാസതടസവും ചുമയുമായി പോയ പലരും ജീവനോടെ മടങ്ങിവന്നില്ല. അഞ്ചുദിവസം കൊണ്ടാണ് ഇറ്റലിയിലെ മരണസംഖ്യ അതിഭീകരമായി ഉയര്‍ന്നത്. അതേസമയം, ലോകത്താകെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 8400കഴിഞ്ഞു. 2,10,734 രോഗികള്‍ ചികിത്സയിലുണ്ട്. 82,721പേര്‍ രോഗമുക്തരായി. നിലവില്‍ ഇന്ത്യയില്‍ 169 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.