പാരിസ്: കോവിഡ് 19 വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ മലയാളികളടങ്ങുന്ന വിദ്യാര്‍ഥി സംഘം വിദേശത്ത് കുടുങ്ങി. കൊറോണ മൂലം ഫ്രാന്‍സ് വിമാനമാര്‍​ഗം നിര്‍ത്തിവെച്ചപ്പോള്‍ ഒറ്റപ്പെട്ടിരിക്കുകയാണു വിദ്യാര്‍ത്ഥികള്‍. ഇന്ത്യയിലേക്കു വരാനുള്ള വഴികളടയുകയും ഭക്ഷണത്തിനും താമസത്തിനുമുള്ള പണം പോലും കയ്യിലില്ലാത്തതുമായ അവസ്ഥയിലാണ് ഇവര്‍.

വിദ്യാര്‍ത്ഥികള്‍ ഫ്രാന്‍സിന്റെ തലസ്ഥാന നഗരമായ പാരിസില്‍നിന്നു നൂറുകണക്കിനു കിലോമീറ്റര്‍ അകലെയായതിനാല്‍ സഹായിക്കാന്‍ ആരുമില്ല. ഈ മാസം 20ന് എയര്‍ ഇന്ത്യയിലാണു ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ചെറിയാന്‍ ജോ ജേക്കബ് (വയനാട്), ആഷിഖ് സജി ചാക്കോ (കോട്ടയം), ആര്യ വിജു, ഗീവര്‍ഗീസ്, ജിതിന്‍ മോഹന്‍ (എറണാകുളം), ശ്രീറാം (കോഴിക്കോട്) എന്നീ മലയാളികളും തമിഴ്നാട്ടുകാരായ ദിവാകര്‍ ഷണ്‍മുഖം, ലീന ദേവി, ഭത്രിനാഥന്‍, വിശാഖപട്ടണം സ്വദേശി പ്രവീണ്‍ കുമാര്‍, ഹൈദരാബാദ് സ്വദേശി ലോലാക്ഷി എന്നിവരുമാണു സംഘത്തിലുള്ളത്.

24 മണിക്കൂറിനിടെ ഇവിടെ പുതിയതായി ആയിരത്തിലേറെ കൊറോണ വൈറസ് ബാധയും 21 മരണവും റിപ്പോര്‍ട്ട് ചെയ്തെന്ന വാര്‍ത്തകള്‍ കൂടിയായതോടെ പരിഭ്രാന്തിയിലായി. 15 ദിവസത്തേക്കു ജനം സഞ്ചാരം നിയന്ത്രിക്കണമെന്നും സാമൂഹിക ഇടപെടലുകള്‍ കുറയ്ക്കണമെന്നുമാണു സര്‍ക്കാരിന്റെ നിര്‍ദേശം.

ഷോപ്പുകളും സൂപ്പര്‍മാര്‍ക്കറ്റുകളും അടച്ചു. പുറത്തിറങ്ങാനും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനും കര്‍ശന നിയന്ത്രണങ്ങളാണ്. മുന്നറിയിപ്പില്ലാതെ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഞങ്ങള്‍ പെട്ടിരിക്കുകയാണ്. കുറഞ്ഞനിരക്കില്‍ താമസിക്കാവുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ഇപ്പോഴുള്ളത്. ഇനിയും താമസിക്കണമെങ്കില്‍ രണ്ടു മാസത്തെ വാടക മുന്‍കൂര്‍ കൊടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വാടക കൊടുക്കാന്‍ പോയിട്ട് ഭക്ഷണം വാങ്ങാന്‍ പോലും ഞങ്ങളുടെ കയ്യില്‍ പൈസയില്ല. ഇനി എന്തു ചെയ്യണമെന്നറിയില്ല.